NRI
കാൻബറ: രാജ്യത്ത് വംശീയ വിദ്വേഷം പ്രചരിപ്പിക്കുന്നവർക്കെതിരേ ശക്തമായ നടപടികൾ സ്വീകരിക്കുമെന്ന് ഓസ്ട്രേലിയൻ പ്രധാനമന്ത്രി ആന്തണി ആൽബനീസ്. ബോണ്ടി ബീച്ചിൽ യഹൂദർക്കെതിരേ ഭീകരാക്രമണം നടന്നതിന്റെ പശ്ചാത്തലത്തിലാണു നടപടി.
വിദ്വേഷം, ഭിന്നത, മൗലികവാദം എന്നിവ പ്രചരിപ്പിക്കുന്നവരെ നേരിടാനായി പ്രത്യേക നിയമങ്ങളുണ്ടാക്കും. വിദ്വേഷം പ്രചരിപ്പിക്കുന്നവർക്കു വീസ നിഷേധിക്കാനുള്ള അധികാരം ആഭ്യന്തരമന്ത്രിക്കു നല്കും. വിദ്യാഭ്യാസ സംവിധാനങ്ങളിൽ യഹൂദവിരുദ്ധത ഉണ്ടാകുന്നില്ലെന്ന് ഉറപ്പാക്കാനായി ടാസ്ക് ഫോഴ്സ് രൂപവത്കരിക്കും.
അക്രമത്തെ പിന്തുണയ്ക്കുന്ന പുരോഹിതരിൽനിന്നും നേതാക്കളിൽനിന്നും പിഴ ഈടാക്കാനുള്ള നിർദേശവും നിയമത്തിലുണ്ടാകും. ഓസ്ട്രേലിയയിലെ ഓരോ യഹൂദനും സുരക്ഷാബോധത്തോടെ ജീവിക്കാനും ബഹുമാനം ലഭിക്കാനും അവകാശമുണ്ടെന്നു പ്രധാനമന്ത്രി ആൽബനീസ് കൂട്ടിച്ചേർത്തു.
ഞായറാഴ്ച സിഡ്നിയിലെ ബോണ്ടി ബീച്ചിൽ യഹൂദ ആഘോഷം നടക്കുന്നതിനിടെ ഇന്ത്യക്കാരനായ സാജിദ് അക്രമും ഓസ്ട്രേലിയൻ പൗരത്വമുള്ള മകൻ നവീദ് അക്രമും ചേർന്നു നടത്തിയ വെടിവയ്പിൽ 15 പേരാണു കൊല്ലപ്പെട്ടത്.
യഹൂദവിരുദ്ധത തടയാനായി ജൂലൈയിൽ മുന്നോട്ടുവച്ച റിപ്പോർട്ടിലെ നിർദേശങ്ങൾ സർക്കാർ അംഗീകരിക്കുന്നതായും ആൽബനീസ് അറിയിച്ചു.
യൂണിവേഴ്സിറ്റികളെയും കലാസംഘടനകളെയും നിരീക്ഷണവിധേയമാക്കാനും ആവശ്യമെങ്കിൽ ഫണ്ട് നിരസിക്കാനുമുള്ള നിർദേശങ്ങളാണു റിപ്പോർട്ടിലുള്ളത്.
International
ഇസ്ലാമാബാദ്: കോടതി സമുച്ചയത്തിന് സമീപത്തുണ്ടായ കാർ ബോംബ് സ്ഫോടനത്തിന് പിന്നില് ഇന്ത്യയാണെന്ന് ആരോപണം ഉന്നയിച്ച് പാക്കിസ്ഥാൻ പ്രധാനമന്ത്രി ഷെഹ്ബാസ് ഷെരീഫ്. ഇസ്ലാമാബാദ് ജില്ലാ കോടതിയുടെ പ്രവേശന കവാടത്തിന് സമീപം ചൊവ്വാഴ്ച ഉച്ചയ്ക്ക് 12.30 ഓടെയാണ് സ്ഫോടനമുണ്ടായത്.
പാർക്ക് ചെയ്തിരുന്ന ഒരു വാഹനത്തിലായിരുന്നു സ്ഫോടനമുണ്ടായത്. സ്ഫോടനത്തിൽ 12 പേർ കൊല്ലപ്പെടുകയും നിരവധി പേർക്ക് പരിക്കേൽക്കുകയും ചെയ്തിരുന്നു. എന്നാൽ പാക് പ്രധാനമന്ത്രിയുടെ ആരോപണം ഇന്ത്യ തള്ളി. ഷഹബാസ് ഷരീഫ് നടത്തിയ ആരോപണം അടിസ്ഥാനരഹിതമാണെന്ന് വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കി.
സ്വന്തം പൗരന്മാരെ തെറ്റിധരിപ്പിക്കാനുള്ള പതിവ് തന്ത്രമാണിത്. അന്താരാഷ്ട്ര സമൂഹത്തിന് യാഥാർഥ്യം അറിയാമെന്നും ശ്രദ്ധ മാറ്റാനുള്ള പാക് തന്ത്രങ്ങളിൽ ലോകരാജ്യങ്ങൾ വീഴില്ലെന്നും വിദേശകാര്യ മന്ത്രാലയം അറിയിച്ചു.
Kerala
തിരുവനന്തപുരം: ഡിസംബർ നാലിന് ശംഖുംമുഖത്ത് നടത്തുന്ന നാവികസേനാദിനാഘോഷത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി മുഖ്യാതിഥിയാകും. ആഘോഷത്തിനായി നാവികസേനയുടെ പടക്കപ്പലുകളും അന്തർവാഹിനികളും യുദ്ധവിമാനങ്ങളും മറ്റു സന്നാഹങ്ങളും തലസ്ഥാനത്തെത്തും.
സേനയുടെ ആയുധക്കരുത്തിന്റെയും പ്രതിരോധ ശേഷിയുടെയും കാഴ്ചവിരുന്നൊരുക്കുന്ന അഭ്യാസപ്രകടനങ്ങളും അരങ്ങേറും. ആഘോഷത്തിനു മുൻപുള്ള ദിവസങ്ങളിൽ സേനാ വിമാനങ്ങളുടെ പരിശീലനപ്പറക്കലുമുണ്ടാകും.
പതിവായി ഡൽഹിയിൽ നടത്തിയിരുന്ന സേനാദിനാഘോഷം 2022 മുതലാണ് രാജ്യത്തെ മറ്റു നഗരങ്ങളിലേക്കു മാറ്റാൻ കേന്ദ്രസർക്കാർ തീരുമാനിച്ചത്. ദിനാഘോഷത്തിന്റെ ഭാഗമായി ശംഖുംമുഖം തീരം മോടികൂട്ടുന്ന ജോലികൾ തുടരുകയാണ്.
14 കോടി രൂപയോളം ചെലവിട്ടാണ് തീരം നവീകരിക്കുന്നത്. വിമാനത്താവളത്തിലേക്കുള്ള റോഡ് മുതൽ സുനാമി പാർക്കിനു സമീപംവരെ 370 മീറ്ററാണ് നവീകരിക്കുന്നത്. മുൻപുണ്ടായിരുന്നതുപോലെ പടികളും റാമ്പും നിർമിക്കും.
കടലേറ്റത്തിലാണ് ശംഖുംമുഖത്തുണ്ടായിരുന്ന പടികൾ തകർന്നത്. സ്റ്റേഡിയത്തിന്റെ ഗാലറി പോലെ ആറു പടികളാണ് നിർമിക്കുക. ഇതിനു താഴെ കല്ലുകളിട്ട് തിരയടി തടയാനുള്ള സംവിധാനമുണ്ടാക്കും. കടലേറ്റമുണ്ടാകുന്ന സമയങ്ങളിൽ പടികളെ സംരക്ഷിക്കാനാണ് കല്ലിടുന്നത്.
അല്ലാത്ത സമയത്ത് തീരത്ത് മണ്ണടിയുമെന്നും ഇറിഗേഷൻ വകുപ്പ് അധികൃതർ ചൂണ്ടിക്കാട്ടുന്നു. നേവി ദിനാഘോഷത്തിന്റെ ഭാഗമായി ജിയോബാഗുകളുപയോഗിച്ചാവും തീരം ശക്തിപ്പെടുത്തുക.